1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Monday, October 27, 2008

ചോദ്യങ്ങളിലെ മാറ്റം

ഇക്കഴിക്ക അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് ചോദ്യങ്ങളില്‍ മാറ്റം പ്രകടമായിരുന്നു.
ചില ഉദാഹരണങ്ങള്‍
1.“ക്ലാസ് മുറി വൃത്തിയാക്കേണ്ടത് പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമാണ് .”
ഒരു ക്ലാസിലെ ആണ്‍കുട്ടികള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?
സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന മറ്റെതെങ്കിലും ഒരു പ്രശ്നവും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശവും എഴുതുക
2.നിങ്ങളുടെ നാട്ടില്‍ ഒരു വന്‍ വ്യവസായ ശാല സ്ഥാപിക്കപ്പെട്ടു എന്ന് വിചാരിക്കുക .അത് നിങ്ങളുടെ പ്രദേശത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാന്‍ ഇടയാക്കും എന്ന് പരിശോധിക്കുക?
3.നിങ്ങളുടെ സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ ബാങ്കിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി സമീപത്തുള്ള ഒരു ബാങ്ക് മാനേജരുമായി അഭിമുഖം നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു. മാനേജരെ കാണുവാനുള്ള ടീമില്‍ നിങ്ങളേയും ഉള്‍പ്പെടുഇത്തിയിട്ടുണ്ട് .അഭിമുഖത്തിന് സഹായകര്‍മായ ഒരു ചോദ്യാവലി തയ്യാറാക്കുക.
4.ശാലിനി ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം നിറച്ചശേഷം അതിന്റെ അടിയില്‍ ഒരു ദ്വാരമുണ്ടാക്കി.അപ്പോള്‍ ആ ദ്വാരത്തിലൂടെ വെള്ളം താഴെക്ക് പതിക്കുന്നതുകണ്ടു.
വെള്ളം തീരുന്നതിനുമുമ്പ് കുപ്പി കുത്തനെ താഴോട്ടിട്ടാല്‍ ദ്വാരത്തിലൂടെ വെള്ളം താഴോട്ട് പതിക്കുവാന്‍ സാധ്യതയുണ്ടോ ?എന്തായിരിക്കും അതിന് കാരണം ?
5.കുറിപ്പുതയ്യാറാക്കുക
മാതൃത്വം കൊതിച്ച് ജപ്പാനില്‍ നിന്നെത്തിയ ഒരമ്മക്ക് അണ്ഡകോശം നല്‍കാനൊരജ്ഞാത സ്ത്രീയും ഗര്‍ഭപാത്രം വാടകക്കു നല്‍കാന്‍ ഒരു ഗുജറാത്തുകാരിയും തയ്യാറായി.എന്നിട്ടും മുലപ്പാലിന്റെ മാധുര്യം നുണയാനാവാതെ പിഞ്ചുകുഞ്ഞ് ( പത്രവാര്‍ത്തയില്‍ നിന്ന് )

നരിയായും പുലിയായു കാട്ടുതീയായും വന്ന പൂതത്തിനു മുന്നില്‍ ഉണ്ണിയെ ലഭിക്കാനായി സ്വന്തം കണ്ണുകള്‍ ചൂഴ്ന്നുനല്‍കിയ പൂതപ്പാട്ടിലെ അമ്മ

രണ്ടു സന്ദര്‍ഭങ്ങളിലും തെളിയുന്ന മാതൃസ്നേഹത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക

Sunday, October 05, 2008

നായയും യമധര്‍മ്മനും അല്പം ഫിസിക്സും............

ചെറുപ്പം മുതലേ കേട്ടുതുടങ്ങിയതാണ് കാലനെക്കുറിച്ചുള്ള കഥകള്‍ .
ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ കാലനും അനുയായികളും ( ചിലപ്പോള്‍ ഒറ്റക്ക് ) പോത്തിന്റെ പുറത്ത് വരുമെന്നും അയാളുടെ ആത്മാവിനെ

വരിഞ്ഞ്‌കെട്ടി കൊണ്ടുപോകുമെന്നുമൊക്കെയുള്ള കഥകള്‍ .
ഇങ്ങനെ കാലന്‍ വരുമ്പോള്‍ അത് ‘ നായകള്‍’ക്ക് അറിയാമത്രെ!
അവ ഈ സമയത്ത് ഒരു പ്രത്യേക ഓളിയിടല്‍ നടത്തുമത്രെ!
വിശ്വസിപ്പിക്കാനായി ഒട്ടേറെ അനുഭവകഥകളുടെ പിന്‍‌ബലം!
ഇങ്ങനെ നായ ഓളിയിട്ട സമയത്ത് , പല സ്ഥലങ്ങളിലും മരിച്ച കഥകള്‍ .
അതുകൊണ്ടു തന്നെ രാത്രിയില്‍ , നായ ഓളിയിട്ടാല്‍ ( കുരക്കലല്ല) ..........
അസ്ഥ്വസ്തതകളുടെ ചെണ്ടമേളമായി.......
അങ്ങനെ അത് അക്കാലം .

പിന്നീട് ജോലികിട്ടി.
ഒരു ദിവസം ഒരു അദ്ധ്യാപക പരിശീലനകേന്ദ്രത്തില്‍ വെച്ച് ........
അതായത് ഏകദേശം 20 വര്‍ഷം മുമ്പ് ......
ചര്‍ച്ച: ശബ്‌ദം എന്ന അദ്ധ്യായം
-അള്‍ട്രാസോണിക് & ഇന്‍ഫ്രാ സോണിക് -
ചര്‍ച്ച അസ്സലായി നടന്നു.
നമ്മുടെ ശ്രവണ പരിധിക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള വയാണല്ലോ അള്‍ട്രാസോണിക് ശബ്ദംവും ഇന്‍ഫ്രാസോണിക് ശബ്ദവും.
ഈ രണ്ടു ശബ്ദത്തേയും നമുക്ക് കേള്‍ക്കുവാന്‍ കഴിയുകയില്ലല്ലോ .
പക്ഷെ നായക്ക് അള്‍ട്രാസോണിക് ശബ്ദം കേള്‍ക്കുവാ‍ന്‍ കഴിയും .
അതുകോണ്ടുതന്നെ നായയെ വിളിക്കുവാന്‍ വിസില്‍ ഉപയോഗിക്കാറുണ്ട് . ഒരു പ്രത്യേകതരം വിസില്‍
അതാണ് ഗാള്‍ട്ടന്‍ വിസില്‍ . ഇത് അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്നു.
അപ്പോള്‍ ഒരു മാഷ് ചോദിച്ചു.നായക്ക് കാലനെ കാണുവാന്‍ കഴിയുമോ ?
തമാശക്കാണ് ചോദിച്ചതെങ്കിലും അവിടെവെച്ച് ചര്‍ച്ച വഴിതിരിഞ്ഞു.
അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഉയര്‍ന്നു വന്നു.
അന്നു ക്ലാസ് എടുത്തത് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ഒരു പ്രൊഫസറായിരുന്നു.
പേര്‍ ഓര്‍മ്മയില്ല.
അദ്ദേഹം ഈ വിഷയത്തില്‍ ഒന്നും പറഞ്ഞില്ല.
പക്ഷെ, അദ്ദേഹം വേറൊരു കാര്യമാണ് പറഞ്ഞത് .
അത് കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയെക്കുറിച്ചായിരുന്നു.
അതായത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ടിബറ്റിന്റെ ആത്മീയ നേതാവായ ‘ദലൈലാമ‘ ചൈനീസ് മേധാവി ‘ചൌ എന്‍ ലായിനെ ‘ കണ്ടപ്പോള്‍ ‘ചൌ എന്‍

ലായി‘ യുടെ തലക്കുമുകളില്‍ ഒരു ചുവപ്പുവളയം ദര്‍ശിച്ചിരുന്നതായി വായിച്ചകാര്യമാണ് അവിടെ പറഞ്ഞത് .
ഇതും കൂടി ഗുരുമുഖത്തുനിന്ന് കേട്ടപ്പോള്‍ ........
അല്പം ശാന്തത വന്നു.
അതായത് നാം മനസ്സിലാക്കാത്ത പല പ്രതിഭാസങ്ങളും ഉണ്ടെന്നും അവയെ വിശദീകരിക്കാന്‍ ശാസ്ത്രത്തിന് ആവില്ലെന്നും ചുരുക്കം ചില

വിയോജിപ്പോടെ ക്രോഡീകരിക്കപ്പെട്ടു,

പിന്നേയും കാലം കഴിഞ്ഞു.
ശ്രീ സത്യന്‍ അന്തിക്കാട് ഒരു കാലന്റെ കഥ പറയുന്ന ഒരു പടമിറക്കി.
“ പപ്പന്‍ , പ്രിയപ്പെട്ട പപ്പന്‍ “
നല്ല ഒരു ഫാന്റസിയായിരുന്നു ആ ചിത്രം

പിന്നേയും കാലം കഴിഞ്ഞു,
യുക്തിയുടെ ലോകത്തില്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.
ടെലികിനസിസ് , കിര്‍ലിയന്‍ ഫോട്ടോഗ്രാഫി , ഡൌസിംഗ് എന്നിവയെക്കുറിച്ചൊക്കെയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ കഴിഞ്ഞു.
ടെലികിനസിസിന്റെ പൊള്ളത്തരം മനസ്സിലാക്കാനായി ഫിസിക്സിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് ചിന്തിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നു

മനസ്സിലായി.
പക്ഷെ , കിര്‍ലിയന്‍ ഫോട്ടോഗ്രാഫി കുറച്ചുകാലത്തേക്ക് പിടികിട്ടാപ്പുള്ളിയായിരുന്നു.
പിന്നീട് .........
കിര്‍ലിയന്‍ എന്ന റഷ്യന്‍ ഇലക് ട്രീഷ്യനും അയാളുടെ ഭാര്യയും ചേര്‍ന്നൊരുക്കിയ ഫോട്ടോഗ്രാഫിക് മെഷീനിനെ ക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങളില്‍

നിന്ന് മനസ്സിലാക്കി.
ടെലികിനസിസ് , കിര്‍ളിയന്‍ ഫോട്ടോഗ്രാഫി എന്നിവയെക്കുറിച്ച് പഠിച്ച കാര്യങ്ങള്‍ വെച്ച് ഒരു ലേഖനവുമെഴുതി.
പലരും അഭിനന്ദിച്ചു.
പക്ഷെ , നായ പ്രശ്നം അപ്പോഴും പൂര്‍ണ്ണമാകാതെ കിടന്നു.

പിന്നേയും കാലം കഴിഞ്ഞു പോയി.

വീണ്ടും ഒരു അദ്ധ്യാപക പരിശീലന കേന്ദ്രം .
ചര്‍ച്ച അള്‍ട്രാ സോണിക് തരംഗത്തെ ക്കുറിച്ചായി .
ഞാന്‍ കരുതിക്കൂട്ടി ‘ നായയും കാലനും ‘ എന്ന ടോപ്പിക് എടുത്തിട്ടു,
അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഉണ്ടായി .
“ നായ ഓളിയിട്ടാല്‍ മരണം ഉറപ്പാ”
“ ഞങ്ങളുടെ അയല്‍പ്പക്കത്തുതന്നെ അത്തരമൊരു സംഭവം ഉണ്ടായി “
“ അതിനര്‍ഥം എന്തോ ഉണ്ടെന്നെല്ലേ “
“ ചിലപ്പോള്‍ കാലന്‍ തന്നെ യാകാം “
“ ടീച്ചര്‍ ജാതകം നോക്കിയാണോ കല്യാണം കഴിച്ചത്? “
“ ഫിസിക്സ് ടീച്ചര്‍മാര്‍ ജാതകത്തില്‍ വിശ്വസിക്കാന്‍ പാടുണ്ടോ? “
“ജാതകമാണോ രക്തമാണോ നോക്കേണ്ടത് “
“രണ്ടുമല്ല ; ജോലി അല്ലെങ്കില്‍ സ്ത്രീധനം”
“ അതായത് , താന്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ വിശ്വാസമില്ലാതെയാണോ പഠിപ്പിക്കുന്നത്? “
“ ആയുര്‍വ്വേദ ഡോക്ടര്‍ക്ക് ഇംഗ്ലീഷ് മരുന്ന് എഴുതുവാന്‍ അധികാരാമുണ്ടോ? “
“ ഇന്ത്യ റോക്കറ്റ് വിക്ഷേപിച്ചപ്പോള്‍ മുഹൂര്‍ത്തം നോക്കിയോ ?”
“ മഹാ വിസ്ഫോടന സിദ്ധാന്തം എങ്ങനെയാ പഠിപ്പിക്കുന്നത് “
“ ഒരു സ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായി എന്നുവെച്ചാല്‍ ............”
“ അത് സൃഷ്ടി വാദത്തിനു തുല്യമല്ലേ “
“ ഹേയ് ,അത് ഹെഗലിന്റെ യാന്ത്രിക ഭൌതിക വാദമാണ് ; അതിലാ ഹെഗലും മാര്‍ക്സും തമ്മില്‍ തെറ്റിയത് “
“ ഇത് ഫിസിക്സാണോ പോളിറ്റിക്സാണൊ “
“ നായയുടേയും കാലന്റേയും പ്രശ്നത്തിലേക്കു വരൂ മാഷന്മാരേ “

“ കാലന്‍ വരുമ്പോഴാണ് നായ ഓളിയിടുന്നതെന്നുവെച്ചാല്‍ വലിയ ആശുപത്രിയുടെ അടുത്തുള്ള വീട്ടിലെ നായക്ക് ഏതു സമയവും ഓളിയിടാനെ

നേരമുണ്ടാവൂ”
“ അതിന് വലിയ ആശുപത്രികളില്‍ നിത്യവും മൂന്നോ നാലോ മരണം ഉണ്ടാകും . അപ്പോള്‍ കാലന്‍ വരുകയല്ല, പകരം ഒരു മുറിയെടുത്ത് സ്ഥിര

താമസമാക്കിയിരിക്കുകയാ. അതോണ്ട് നായക്ക് കാലനെ പരിചയമുണ്ടാകും . അതുകൊണ്ടാ അവിടെ ഓളിയിടാത്തേ “
സംഗതി പുലിവാലായി.
പ്രശ്നം ക്രോഡികരിക്കാന്‍പറ്റുന്നില്ല.
ചായ വന്നതുകൊണ്ട് ഒരു ഇന്റര്‍വെല്‍ കൊടുത്തു.
ഇന്റര്‍വെല്ലിനു ശേഷം പുതിയ ടോപ്പിക് എടുത്ത് പ്രശ്നം പരിഹരിച്ചു.


പിന്നേയും കാലം കഴിഞ്ഞു പോയി.


എനിക്ക് വീട്ടില്‍ ഒന്നില്‍ കൂടുതല്‍ നായയെ വളര്‍ത്തുവാനുള്ള അവസരം കൈവന്നു.


ആദ്യത്തെ നായ വലുതായി OK ആയി .
രണ്ടാമത്തെ നായ വലുതായി OK ആയി.
രണ്ടുപേരും പുറത്തെ കൂട്ടില്‍ .
ആദ്യത്തേത് പൊമറേനിയന്‍ ; രണ്ടാമന്‍ നാടന്‍ - രാജപാളയം ഇനം (അതോ മാട്ടുപ്പാളയമോ )
എന്റെ വീടിനടുത്ത് ഒരു ക്ഷേത്രമുണ്ട് .
ശ്രീ സോമശേഖര ക്ഷേത്രം .
ശ്രീ നാരായണഗുരു സ്ഥാപിച്ച ക്ഷേത്രമാണ് അത് .
അക്കാലത്ത് അവിടങ്ങളില്‍ ഉണ്ടായിരുന്ന പലക്ഷേത്രങ്ങളേയും വേണ്ടെന്നുവെപ്പിച്ചൊട്ടാണത്ര അദ്ദേഹം ഈ ക്ഷേത്രം ഉണ്ടാക്കിയത് ,
( പക്ഷെ ഞാറ്റുവെട്ടി ഭഗവതിക്ഷേത്രവും കാനാടി ചാത്തന്‍ അമ്പലവും വേണ്ടെന്നുവെപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്ന് പഴമക്കാര്‍

പറഞ്ഞുകേട്ട അറിവ് )
( കാനാടി അമ്പലത്തിനു മുമ്പില്‍ ഇപ്പോള്‍ ഒരു വലിയ - ആനയേക്കാളും വലിയ പോത്തിന്റെ പ്രതിമയുണ്ട് )
വീണ്ടും വിഷയത്തിലേക്ക് തിരിച്ചുവരാം.
അമ്പലത്തില്‍ എന്നും അതികാലത്ത് അഞ്ചുമണിക്ക് ഭക്തിഗാനങ്ങള്‍ വെക്കുക പതിവാണ് .
അന്നും ഭക്തിഗാനം കാലത്ത് അഞ്ചുമണിക്ക് വെച്ചു.
പക്ഷെ , ഭക്തിഗാനം വേറെ ആയിരുന്നു; എന്നും വെക്കുന്നതായിരുന്നില്ല.
“ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ ...........” എന്നു തുടങ്ങുന്ന ഗാനം .
അപ്പോള്‍ നാടന്‍ നായ ഓളിയിട്ടുതുടങ്ങി .
ഒരു പ്രത്യേക ഓളി.
ചെറുപ്പത്തില്‍ കാലന്‍ വരുമ്പോഴത്തെ ഓളി എന്നൊക്കെ പറയാറില്ലേ ; അതുപോലത്തെ .......
എന്തിനെയോ കണ്ട് പേടിച്ചപോലത്തെ ഓളി.
“ എന്തടാ , എന്തടാ “ എന്നൊക്കെ ചോദിച്ച് അവന്റെ ഓളിയിടല്‍ അവസാനിപ്പിച്ചു.
തുടര്‍ ദിവസങ്ങളിലും അമ്പലത്തില്‍ ആദ്യത്തെ പാട്ട് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ ...........” എന്നതായിരുന്നു.
അപ്പോഴൊക്കെ അവന്‍ ഓളിയിടും .
അങ്ങനെ ഞങ്ങള്‍ക്ക് അത് പരിചയമായി മാറി .
ഞാന്‍ പാവ്‌ലോവിനെ ക്കുറിച്ച് ചിന്തിച്ചു.
കണ്ടീഷ്ന്‍ഡ് റിഫ്‌ളക്സിനെ ക്കുറിച്ച് ചിന്തിച്ചു,
ക്ഷേത്രത്തില്‍ , പിന്നെ എന്നും അതികാലത്ത് അഞ്ചുമണിക്ക് വെക്കുന്ന പാട്ട് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ ...........”

എന്നതായിതിര്‍ന്നു.
അപ്പോഴൊക്കെ ഞങ്ങളുടെ നാടന്‍ നായ നിലവിളിക്കുകയും ചെയ്യും.
അങ്ങനെയിരിക്കെ , അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകള്‍ ഒരു നായയെ സമ്മാനിച്ചു.
ഒരു “ഡാഷ്“ .
നായയുടെ എണ്ണം മൂന്ന് .
മൂന്നമത്തേതിനെ കണ്ടപ്പോള്‍ വേണ്ടെന്നു പറയാന്‍ തോന്നിയില്ല.
അത്രക്കുണ്ട് സ്നേഹവും അനുസരണവും.
അവനേയും വലുതായപ്പോള്‍ പുറത്തെ കൂട്ടിലേക്കുമാറ്റി.

പതിവുപോലെ കാലത്ത് 5 മണിക്ക് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ .“ എന്ന പാട്ടു വന്നു .
“ഡാഷും “ അപ്പോള്‍ ഓളിയിട്ടുതുടങ്ങി.
രണ്ടാഴ്ച കഴിഞ്ഞു.
നായകളെ സ്ഥാനം ഒന്നു റീ അറേഞ്ച് ചെയ്തു.
ഒരു കൂട്ടില്‍ നാടനെ തനിച്ചാക്കി.
മറ്റേ വലിയ കൂട്ടിലെ ഒന്നില്‍ ഡാഷും മറ്റേതില്‍ പൊമറേനിയനും !
പിറ്റേദിവസം ..........

പതിവുപോലെ കാലത്ത് 5 മണിക്ക് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ........... .“ എന്ന പാട്ടു വന്നു .
ഇപ്പോള്‍ മൂന്നു നായയും ഒരുമിച്ച് ഓളിയിടുന്നു.

ഇതു കണ്ടപ്പോള്‍ ഭാര്യക്ക് സംശയം ?
സംശയം ഒരു തമാശയായി ...........
ഇനി കാലനും നായയുമായി ............?
അല്ലാ ബന്ധമുണ്ടോ ........
ഗവേഷണം അതിലായലോ എന്നമട്ടില്‍ അവള്‍ ?
വീണ്ടും മാസങ്ങള്‍ കടന്നുപോയി ..
തിരക്കിനിടയില്‍ നായയുടെ ഓളിപ്രശ്നത്തിന്റെ കാരണം അന്വേഷിക്കാന്‍ ആര്‍ക്കാ നേരം ?
ഒന്നിനും നേരമില്ലാത്ത അവസ്ഥ ?
ആഗോള വല്‍ക്കരണം കാരണമെന്ന് അവള്‍
ടൈം മാനേജ്‌മെന്റിന്റെ അഭാവമാണെന്ന് ഞാന്‍
ടൈം മാനേജ്‌മെന്റിന്റെ അഭാവത്തിനു കാരണം ആഗോളവല്‍ക്കരണമാണെന്നു അവള്‍ വീണ്ടും വാദിക്കാന്‍ വന്നു
തിരിച്ചുവാദിക്കാന്‍ നേരമില്ലാത്ത അവസ്ഥയില്‍ ഞാന്‍ .
തിരിച്ചുകേള്‍ക്കാന്‍ നേരമില്ലാത്ത അവസ്ഥയില്‍ അവള്‍
വീണ്ടും ആഴ്ചകള്‍ കടന്നുപോയി.
ഒരു ദിവസം
ഞായറാഴ്ച
കാലത്ത് 10 മണിക്ക്

ഞങ്ങളുടെ റേഡിയോ തൃശുര്‍ എഫ് .എം സ്റ്റേഷനില്‍ നിന്നുള്ള ഗാനങ്ങള്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു
ആരും ഗാനം അത്ര കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .
ഗാനങ്ങള്‍ക്കിടക്കുള്ള ഫോണിംഗ് പരിപാടി ചിലത് ആകര്‍ഷകമാ‍യിരുന്നു.
പെട്ടെന്ന് മൂന്നു നായയും ഒരുമിച്ച് ഓളിയിട്ടൂ
കാര്യം എന്താ‍ണെന്നറിയാന്‍ വീട്ടിലുള്ളവരെല്ലാം പുറത്തുവന്നു.
കാര്യം മനസ്സിലായില്ല.
ഉള്ള വാക്കുകള്‍ ഉപയോഗിച്ച് നായ്‌ക്കളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.
രക്ഷയില്ല.
എന്നാല്‍ അങ്ങ് ഓളിയിട്ടോട്ടെ എന്നായി ‘എല്ലാവരും’
എല്ലാവരും വീട്ടിനകത്തേക്കുവന്നു.’
അപ്പോള്‍ റേഡിയോവില്‍ പാടിക്കൊണ്ടിരുന്നത് “ നാരായണ മുര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ........... .“ എന്ന പാട്ടായിരുന്നു.

Friday, September 05, 2008

ഓണപ്പരീക്ഷ : 300 സ്കൂളുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഓണപ്പരീക്ഷ നടത്തിയ 300 സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചുവെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമായ സ്കൂളുകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കൂടുതല്‍ സ്കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് അര്‍ദ്ധവാര്‍ഷീകപ്പരീക്ഷ തുടങ്ങേണ്ടത് ഒക്ടോബര്‍ 15 ന് ആണ് . എന്നാല്‍ ഇത് ലംഘിച്ച് ഒരു സംഘടനയുടെ നേതൃത്വത്തില്‍ അച്ചടിച്ച ചോദ്യക്കടലാസുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുകയായിരുന്നു. ഇത് സംഘടകള്‍ക്ക് പണമുണ്ടാക്കുവാനായിരുന്നുവെന്ന് പരാതി.ഇതിനായി സ്കൂളുകളില്‍ പണപ്പിരിവ് നടത്തിയിരുന്നു. ക്ലാസ് മുടക്കിയാണ് പരീക്ഷ നടത്തിയത് .തൃപ്തികരമായ നടപടി നല്‍കാന്‍ സാധിക്കാത്ത സ്കൂളുകളുടെ ഹെഡ്‌മാസ്റ്റര്‍മാര്‍ക്കെതിരെ അനധികൃത പണപ്പിരിവിനെതിരെ നടപടി എടുക്കും.
സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കാത്ത സ്കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അരാജകത്വമായിരിക്കും ഫലമെന്നും അത്തരം സ്കൂളുകളിലെ അധ്യാലകരുടെ ശമ്പളം തടഞ്ഞുവെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.
പല സ്കൂളുകളിലും ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരികെ വാങ്ങുകയോ നശിപ്പിക്കുകയോ ചെയ്തുതുടങ്ങിയിട്ടുണ്ട് .

( മനോരമ വാര്‍ത്ത )

Wednesday, September 03, 2008

പരീക്ഷയും പുതിയ വിദ്യാഭ്യാസ സമ്പദായവും

ഓര്‍മ്മശേഷി മാത്രം പരിശോധിക്കുന്ന പരീക്ഷകള്‍ക്ക് അമിത പ്രാധാന്യം പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇല്ല.
പരീക്ഷ എന്നതിനെ കുട്ടിയുടെ കഴിവ് മാത്രം അളക്കുന്ന ഒന്നായി കാണുകതന്നെ പ്രയാസമാണ് . അതായത് പരീക്ഷ തീര്‍കയായും ഒരു പഠനോപകരണേമെന്ന നിലയിലാണ് പ്രവര്‍ത്തിക്കേണ്ടത് . അതുകൊണ്ടാണ് സാമ്പ്രദായിക രീതിയില്‍ നടക്കുന്ന പരീക്ഷയുടെ എണ്ണം കുറച്ചത് .ഓരോ യൂണിറ്റു കഴിയും തോറും ക്ലാസ് ടെസ്റ്റ് വെച്ചത് . ഇതു വഴി പരീക്ഷാപേടി ഒഴിവാക്കാന്‍ കഴിയുന്നു. പരീക്ഷ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെയാണ് നടത്തുന്നതെന്നതിനാല്‍ ( അതായത് ആ പിരീഡിന്റെ ഒരു ഭാഗം ഉപയോഗിച്ച് ) അദ്ധ്യാപകനും കുട്ടിക്കു മത് ആയാസ രഹിതമായി തീരുന്നു എന്നത് വാസ്തവമാണ് . പരീക്ഷ കഴിഞയുടന്‍ തന്നെ മൂല്യനിര്‍ണ്ണയം തുടങ്ങുകയായി . അതിന്റെ ഭാഗമെന്ന നിലക്ക് ഉത്തരങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയായി .അതുകൊണ്ട് ഉത്തരം കിട്ടാത്ത കുട്ടിക്കും ക്ലാസ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉത്തരം കിട്ടുന്നു. അല്ലെങ്കില്‍ ഏത് ശേഷിയെ ആസ്പദമാ‍ക്കിയാണോ ചോദ്യങ്ങള്‍ ക്ലാസ് ടെസ്റ്റുകളെ സെറ്റ് ചെയ്തിരുന്നത് അവ കുട്ടികള്‍ക്ക് കൈവരുന്നു.
( തുടരും...........)

ഓണപ്പരീക്ഷ : നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് അച്ചടിച്ച ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുകയും അതിനുവേണ്ടി കുട്ടികളില്‍ നിന്ന് പണം പിരീക്കുകയും ചെയ്തവര്‍ക്കെതിരെ നടപടുയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഒക്ടോബര്‍ മാസത്തിലും മാര്‍ച്ചിലുമായി രണ്ടു പരീക്ഷയാണ് സ്കൂളുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് . പത്താം ക്ലാസിനുമാത്രം ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷ കൂടി ഉണ്ടായിരിക്കുന്നതാണ് .
മാത്രമല്ല , ഓരോ യൂണിറ്റിനു ശേഷവും യൂണിറ്റുടെസ്റ്റ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പ്രിന്റ് ചെയ്ത ചോദ്യപേപ്പര്‍ ഉപയോഗിച്ചല്ല നടത്തേണ്ടതും .

Tuesday, September 02, 2008

പരീക്ഷ രണ്ടുമാത്രം ; യൂണിറ്റ് ടെസ്റ്റ് നടത്തണം !

ഈ അദ്ധ്യയനവര്‍ഷം മുതല്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഒക്ടോബറില്‍ അര്‍ദ്ധവാര്‍ഷീക പരീക്ഷയും മാര്‍ച്ചില്‍ വര്‍ഷാവസാന പരീക്ഷയും മാത്രമേ ഉണ്ടായിരിക്കൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അതുകൊണ്ടുതന്നെ മുന്‍‌വരഷങ്ങളില്‍ നടത്തിയിരുന്ന ഓണപ്പരീക്ഷയും കൃസ്തുമസ് പരീക്ഷയും ഈ വര്‍ഷം മുതല്‍ ഉണ്ടായിരിക്കില്ല.
എന്നാല്‍ പാഠപുസ്തകത്തിലെ ഓരോ യൂണിറ്റ് പഠിപ്പിച്ചുതീരു‌മ്പോഴും യൂണിറ്റ് ടെസ്റ്റ് നടത്തണം . യൂണിറ്റ് ടെസ്റ്റിന് അച്ചടിച്ച ചോദ്യപേപ്പര്‍ ആവശ്യമില്ല . പകരം ചോദ്യങ്ങള്‍ ചാര്‍ട്ട് പേപ്പറിലോ ബോറ്ഡിലോ എഴുതി ക്ലാസ് സമയത്ത് പിരീഡിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് നടത്തണം .
ഇതിനായി ഏതെങ്കിലും ക്ലാസുകള്‍ക്ക് അവധികൊടുക്കുകയോ കുട്ടികളുടെ സ്കൂളിലെ പഠനസമയം നഷ്ടപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല .ഈ രീതിയില്‍ മാത്രം സ്കൂളുകളില്‍ പരീക്ഷകള്‍ നടത്താന്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

എല്ലാ സ്കൂളുകളിലും ഒറ്റ ദിവസം ക്ലാസ് പി.ടി.എ

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ -എയ്‌ഡഡ് സ്കൂളുകളിലും ഒറ്റ ദിവസം ഓരോ ക്ലാസിലും പി.ടി.എ യോഗം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം .ഇതോടൊപ്പം ഇപ്പോഴത്തെ പാഠ്യപദ്ധതിയും പഠന സമ്പ്രദായവും വിശദീകരിക്കാന്‍ രക്ഷാകര്‍ത്താക്കളേയും വിദ്യാര്‍ത്ഥികളേയും ഒരുമിച്ചിരുത്തി അദ്ധ്യാപകര്‍ ക്ലാസ് എടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടൂണ്ട്.

പാഠ്യപദ്ധതി പരിഷ്കരണം വിവാദമാകുകയും ചില പാഠഭാഗങ്ങള്‍ പരിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാ‍ഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ രക്ഷാകര്‍ത്താക്കളെ ബോദ്ധ്യപ്പെടുത്താനാണ് ഒരേ ദിവസം യോഗം വിളിക്കുന്നതെന്നു കരുതുന്നു.
സ്കൂളുകളില്‍ ഓരോ ക്ലാസിനുമായി വ്യത്യസ്ത ദിനങ്ങളിലാണ് പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാറുള്ളത് .
പഠന സമ്പ്രദായം . തുടര്‍മൂല്യനിര്‍ണ്ണയ രീതി , കുട്ടികളുടെ പഠന നിലവാരം തുടങ്ങിയവ ഈ യോഗങ്ങളില്‍ പൊതുവായി വിശദീകരിക്കാറുണ്ട് . എന്നാല്‍ , അദ്ധ്യാപകര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ക്ലാസ് എടുക്കണമെന്നും ഇതും ഒരേ ദിവസം നടത്തണമെന്നും നിഷ്കര്‍ഷിക്കുന്നതും ഇത് ആദ്യമാണ് .
കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ചചെയ്യാനുള്ള അവസരം മുന്നില്‍കണ്ട്, പലപ്പോഴും പരീക്ഷക്കുശേഷമാണ് പി.ടി.എ യോഗം വിളിക്കാറുള്ളത് . എന്നാല്‍ , ഈ മാസം 25 ന് ക്ലാസ് പിടി.എ ചേരാനാണ് പ്രധാന അദ്ധ്യാപകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡയറ്റ് അധികൃതര്‍ വിവിധ ജില്ലകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി കോഴ്സ് നടത്തിവരികയാണ് .ക്ലാസ് പി.ടി.എ യില്‍ പങ്കെടുക്കുന്ന രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടേയും രജിസ്ട്രേഷന്‍ ഉച്ചക്കുശേഷം 2 മണിക്ക് സ്കൂളുകളില്‍ നടത്തണമെന്നും തുടര്‍ന്ന് ക്ലാസ് ലീഡറുടെ സ്വാഗതത്തോടെ യോഗം ആരംഭിക്കണമെന്നുമാണ് നിര്‍ദ്ദേശം ഇതിനുശേഷം ക്ലാസിലെ ചുമതലയുള്ള അദ്ധ്യപകനോ , അദ്ധ്യാപകയോ അര മണിക്കൂര്‍ ട്രൈ ഔട്ട് ക്ലാസ് എടുക്കണം . തുടര്‍ന്ന് അദ്ധ്യാപകരും രക്ഷിതാക്കളുമായി ചര്‍ച്ച . പിന്നീടുള്ള അരമണിക്കൂര്‍ പ്രവര്‍ത്താധിഷ്ഠിത
പഠനരീതിയും തുടര്‍മൂല്യനിര്‍ണ്ണയവും അധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രക്രിയയാണ് . ഇതിനായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ഒരു പ്രോജക്ട് നടപ്പാക്കുകയും ഇതിലെ ഇവരുടെ മികവ് പരിശോധിക്കുകയും ചെയ്യും. ഇതില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും അവരവരുടെ രക്ഷിതാക്കളുമായി ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമാണ് ഒടുവില്‍ ചെയ്യുന്നത്